...
സ്നേഹവുമായി കയറിവന്ന ആ മനുഷ്യരെ അയാൾ കടലുകളെന്നെഴുതി.
വേദനയിലും ചിരിയിലും ചിന്തയിലും
ഒരുമിച്ചു കലർന്ന നേരങ്ങളിലെല്ലാം
വീണ്ടും,വീണ്ടും അയാളവരെ അങ്ങനെ തന്നെയെഴുതി.
പുഴകളായിരുന്ന അവർ പക്ഷേ
പുതിയ കടവുകൾ തേടിയൊഴുകി.
എഴുതിയതൊന്നും എളുപ്പം മായ്ക്കാനാകാതെ,
വിശ്വാസങ്ങൾ മുറിപ്പെട്ട്
അയാൾ മാത്രം ബാക്കിയായി!!!
©_ottathuruth_
_ottathuruth_
ഇടത്താവളം scribbling people and lives both inside and outside mind✨✨
-
-
കാലം
നിങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരൊക്കെയും പിന്നെയോരോ കാലങ്ങളാകുന്നു.
അവർക്ക് മുൻപ്,ഒപ്പം,ശേഷം എന്നിങ്ങനെ
അപരിചിതം,പരിചിതം,മറവി എന്നിങ്ങനെ
ഏതെല്ലാമോ നിർവ്വചനങ്ങളിൽ ആ കാലങ്ങളെ നിങ്ങൾ മുറിച്ചുനടുന്നു.
അവരിൽ ചിലർ ഓർമ്മകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു,
ഒരു വരമ്പു പോലും വെട്ടാനനുവദിക്കില്ലെന്ന് വാശി കാട്ടി
നിങ്ങൾ കാത്തുവച്ച സ്നേഹത്തിന്റെ വിളവെല്ലാം കൊയ്തുകൊണ്ടുപോകുന്നു.
ഒടുവിൽ.......
അവർ കടന്നുപോയിട്ടും നിങ്ങളിൽ ബാക്കിയാകുന്ന കാലം ഏതെന്നോർത്ത്
നിങ്ങൾ കുഴങ്ങുന്നു.
അത് ശൂന്യതയുടെ കാലമാകുന്നു.
അവരിറങ്ങിപ്പോയിടം
അവരുടേതു മാത്രമാകുന്നു. അവരില്ലാത്തിടമത്രയും
ശൂന്യതയുടെ ഇടമാകുന്നു....
ശൂന്യതയുടെ ഇടം!!!
©_ottathuruth_ -
മൗനം
പരിചിതരായ രണ്ടു മനുഷ്യർക്കിടയിലെ മൗനം......
ക്രൂരനായ ഒരു നുഴഞ്ഞുകയറ്റക്കാരനാണെന്ന്
നിങ്ങളോട് ആരാണ് പറഞ്ഞത്??
നിങ്ങൾ അംഗീകരിച്ചാലുമില്ലെങ്കിലും
വ്യക്തമായ മുന്നറിയിപ്പുകളോടെ തന്നെയാണ് അത് കടന്നുവരുക.
അവർക്കിടയിലെ മൗനം......
അകാരണമോ അപ്രതീക്ഷിതമോ ആണെന്ന് എളുപ്പത്തിൽ മുദ്രകുത്താനാകുമോ??
പറയാൻ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്ന തരത്തിലൊരു
ശൂന്യത മനുഷ്യർക്കിടയിൽ ഉണ്ടാവുകയില്ലെന്നുണ്ടോ??
മടുപ്പുകൊണ്ടല്ല, മനസ്സിലാക്കലുകളുടെ ദൈർഘ്യം വല്ലാതെയാകുന്നുവെന്ന് തോന്നുമ്പോൾ പിൻവാങ്ങാനനുവദിക്കുക.
ചിന്തിച്ചു നോക്കൂ.....
ഒരിക്കൽ വാചാലമായിരുന്ന
രണ്ടു പരിചിതമനുഷ്യർക്ക്
പരസ്പരം അനുവാദമില്ലാതെ എങ്ങനെയാണ്
തങ്ങളുടെ മൗനത്തെയും അതേ തീവ്രതയോടെ താങ്ങിനിർത്താനാവുക!!
©_ottathuruth_ -
_ottathuruth_ 12w
വെളിച്ചം
ഒരിക്കൽ ഒരു നടത്തത്തിനിടയിലാണ് അയാളത് പറഞ്ഞത്.
എവിടെയോ വായിച്ചതാണ്.
"ഒരുപാടുകാലം അടച്ചിടപ്പെട്ട ഒരു മനുഷ്യന് ഏറ്റവും കൂടുതൽ പ്രതിപത്തി തോന്നുക
സ്പർശത്തോടും വെളിച്ചത്തോടുമാണ്".
അങ്ങനെയെങ്കിൽ അയാൾക്കത് സ്പർശമായിരിക്കുമെന്ന്
ഞാനൂഹിച്ചു.
ശരിയാകണമെന്നില്ല.
എങ്കിലും.....എന്തോ കോർത്തുപിടിച്ച വിരലുകൾ അങ്ങനെ പറയുംപോലെ തോന്നി.
ഞാൻ വെറുതേ ചിരിച്ചു.
എനിക്ക്.......എനിക്കത് വെളിച്ചമാണ്.
ഞാൻ പറഞ്ഞു.
ആ വെളിച്ചമപ്പോൾ അയാൾ തന്നെയാണെന്ന്
പറഞ്ഞതേയില്ല.
ഇനി പറയുകയുമില്ല.
അയാളിപ്പോഴില്ല.
കടന്നുപോയിരിക്കുന്നു.
വെളിച്ചം അണഞ്ഞു കഴിഞ്ഞിരിക്കുന്നു.
©_ottathuruth_ -
_ottathuruth_ 12w
ഇടം
വീടുകൾ പണിയുമ്പോഴാണ്
നിങ്ങൾക്കതിൽ വെവ്വേറെ മുറികൾ വേണമെന്ന തോന്നലുണ്ടാവുക.
ഓരോ മുറികൾക്കുമോരോ വാതിൽ,
തഴുത്,താക്കോൽ.
ഏറ്റവും ഉറപ്പുള്ള പൂട്ടും താക്കോലും മുൻവാതിലിന്.
സങ്കല്പങ്ങളങ്ങനെ അറ്റമില്ലാതെ നീളും.
കയറി വരുന്നവർക്കൊന്ന് ശ്വാസം വിടാൻ പോലും കഴിയാത്തത്ര കാറ്റുകടക്കാത്ത മുറികൾ നിങ്ങൾ പണിഞ്ഞേക്കും.
എന്നാൽ ഇടങ്ങളുണ്ടാക്കുകയെന്നത്
മറ്റൊന്നാണ്.
വന്നുചേരുന്നവർക്കെല്ലാം ഒരിത്തിരിനേരമിരിക്കാൻ ഒരു ചില്ലയോ മരച്ചുവടോ ആകും പോലെയാണത്.
അവിടെ കയറിവരവുകളോ
ഇറങ്ങിപ്പോകലുകളോ ഇല്ല.
കടന്നുപോകലുകളിലാണ് അടയാളങ്ങളുണ്ടാകുന്നത്.
കടന്നുപോയവർ തിരികെ വരാം.
വരാതിരിക്കാം.
'ഇടം' ഓർമ്മിക്കപ്പെടാം
ചിലപ്പോൾ മറവിയിൽ മുങ്ങിപ്പോയേക്കാം.
പക്ഷേ ഇടമാവുകയെന്നത് മനോഹരമാണ്,
അതുണ്ടാക്കുകയെന്നത് എളുപ്പമല്ലെങ്കിലും.
എത്ര വലിയ അടച്ചുറപ്പുള്ള വീടുപണിഞ്ഞാലും അതിനുള്ളിൽ പ്രീയപ്പെട്ടൊരിടമില്ലാത്തതിനോളം
വീർപ്പുമുട്ടിക്കുന്ന മറ്റെന്തുണ്ട്??
©_ottathuruth_ -
_ottathuruth_ 13w
ഇന്നലെയാണ് ആ കടൽ ഞാൻ മണ്ണിട്ടുമൂടിയത്.
രണ്ടു മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ!!
©_ottathuruth_ -
_ottathuruth_ 15w
മടങ്ങുക
ഒരു ചാറ്റൽമഴയോ
പൂവോ,പുൽനാമ്പോ, തളിരോ
പ്രതീക്ഷിച്ച് കയറിവരുന്ന
മനുഷ്യരോടാണ്.
നിങ്ങളറിയുക, ഇവിടെ
പണ്ടേക്കുപണ്ടേ ഋതുക്കളവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
മൗനം കുടിച്ചുകുടിച്ച് മരിച്ചുപോയ
വാക്കുകളുടെ ഒസ്യത്തുകൾ പോലും ചിതൽ തിന്നുതീർത്തിരിക്കുന്നു.
ഒളിച്ചുകടത്തിയ വിലാപങ്ങളുടെ
കടലിലേക്കാണ് നിങ്ങൾ
തോണിയുമായി വരുന്നത്.
വേണ്ട.ഇവിടം ഇങ്ങനെയൊക്കെയാണ്.
നിങ്ങൾ തിരിച്ചുപോകുക.
വീണ്ടും പറയട്ടെ,
ഇത്....ഇത് നിങ്ങൾ പ്രതീക്ഷിക്കുന്നൊരിടമേയല്ല!!
©_ottathuruth_ -
_ottathuruth_ 15w
കയറ്റം
ഈ കയറ്റംകൂടി കഴിഞ്ഞാൽ പിന്നെ
വഴികൾ രണ്ടാകുമല്ലോയെന്ന് ഞാൻ ഓർമ്മിപ്പിച്ചു.
അപ്പോഴെല്ലാം കണ്ണുകളിൽ എന്നത്തേയും പോലെ കൗതുകം നിറച്ച്
അയാൾ പൊട്ടിച്ചിരിച്ചു,
പക്ഷേ.....ഒന്നും പറഞ്ഞില്ല.
എനിക്കൊന്നും മനസ്സിലായതുമില്ല.
ഓരോ ഒരുമിച്ചു നടത്തങ്ങളിലും അയാൾ മുറിവുകളുടെ കഥകളാണ് പറഞ്ഞത്.
കൂട്ടിത്തുന്നാനോ,മരുന്നുപുരട്ടി സുഖപ്പെടുത്താനോ വശമില്ലെങ്കിലും
ഓരോ കഥകളും ഹൃദയം തുറന്നു
തന്നെ കേട്ടു.
കിതപ്പുകൊണ്ട് നിന്നുപോയിടങ്ങളിലെല്ലാം
അയാൾ വിരലുകൾ തന്നു.
തണലു നഷ്ടപ്പെട്ട പച്ച മനുഷ്യരിലേയ്ക്ക്
കുളിരു പോലെ പടരുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു.
എത്ര കാതം നടന്നുതീർത്തുവെന്ന് വശമില്ല.
പക്ഷേ, കയറ്റം അവസാനിക്കുന്നതേയില്ല.
അറിയില്ല. ഇനിയൊരിറക്കമുണ്ടാകുമോയെന്ന്.
അത് കഴിഞ്ഞാൽ വഴികളുണ്ടാകുമോയെന്ന്!!
©_ottathuruth_ -
_ottathuruth_ 36w
നഷ്ടപ്പെടൽ
ആഹ്ലാദമോ ദുഖമോ അതിരുവിടുമ്പോൾ
നിങ്ങൾ നിങ്ങളേയല്ലാതാകുന്ന നേരങ്ങളുണ്ട്.
അങ്ങനെ ഏതൊക്കെയോ നിമിഷങ്ങളിൽ, നിങ്ങൾക്ക് യഥാർത്ഥ നിങ്ങളെ നഷ്ടപ്പെട്ടേക്കാം.
കളഞ്ഞുപോയ നിങ്ങളെ
കണ്ടെത്തേണ്ടതും,തിരികെ വിളിക്കേണ്ടതും
നിങ്ങൾ തന്നെയാണ്.
©_ottathuruth_ -
മഴ
നിങ്ങളെത്ര ക്ഷണിച്ചാലും ഈ മഴ
ഞാൻ നനയുകയേയില്ല.
നനയാതിരിക്കുന്നതല്ലേ നല്ലതെന്ന്
നിങ്ങളോട് പലവട്ടം ചോദിച്ചെന്നിരിക്കും.
മറുപടി എന്തായിരിക്കുമെന്നറിഞ്ഞിട്ടും......
വെറുതേ.
കയ്യിൽ ഒരൊറ്റക്കുടയുമായി നിങ്ങൾ നനയുന്നതും നോക്കി ഈ വരാന്തയിൽ ഞാൻ നിന്നെന്നിരിക്കും.
പക്ഷേ....നനയുന്ന നിങ്ങളിലേക്ക് അതുമായി ഒരിക്കൽപ്പോലും ഓടിക്കയറുകയില്ല.
ഒടുവിൽ മഴ തോരാറാകുമ്പോൾ നിങ്ങളെന്നെ പാളിനോക്കുമ്പോഴേക്കും ഞാൻ ഇറങ്ങിനടന്നിരിക്കും.
പനിപിടിച്ചെന്നു പറഞ്ഞ് എന്നെ തിരിച്ചുവിളിക്കരുത്.
കാരണം, ഒരിക്കലെങ്കിലും തിരിച്ചുനടക്കേണ്ടിവന്നാൽ
അതേ വരാന്തയിൽ ഞാനെന്റെ കുട മറന്നുവച്ചതും,
മടക്കയാത്രയിലുടനീളം നിങ്ങൾ നനഞ്ഞ അതേ മഴ ഞാനും നനഞ്ഞതും
ഒക്കെയും,ഒക്കെയും
നിങ്ങൾ കണ്ടുപിടിക്കുമെന്ന്
ഞാൻ ഭയപ്പെടുന്നു.
©_ottathuruth_
-
karthikeyann 1d
.
അപ്രതീക്ഷിതമായി നേരിട്ട അപരിചിതത്വത്തിൽ ഭയചകിതനായിപ്പോയ അയാൾ തേർഡ് എസിയിലെ ഇരുപത്തേഴാം നമ്പർ ബെർത്തിൽ കിടന്നുകൊണ്ടെഴുതി ,
"പലായനം എല്ലായ്പ്പൊഴും ദുഖപര്യവസായിയാകുന്നു .
പഴയ പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുമേശയെയും പിന്നിലവശേഷിപ്പിച്ചുകൊണ്ട് പുതിയ ദേശത്തേക്ക് . പുതിയ മനുഷ്യരിലേക്ക് ."
വീട്ടിൽ നിന്നിറങ്ങിയ വിഷമത്തിൽ ആദ്യം മനസ്സിൽ തോന്നിയ വരികൾ . ഒന്നുകൂടി വായിച്ചുനോക്കിയപ്പോൾ അയാൾക്ക് തന്നെ സ്വന്തം വരികളിൽ ലജ്ജ തോന്നി .
"പലായനത്തിന്റെ gravity യെക്കുറിച്ചൊക്കെ എനിക്കെന്തറിയാം ? ആ വാക്ക് ഉച്ചരിക്കുമ്പോൾ പുറപ്പെടുന്ന സ്ഫോടനങ്ങളെ കുറിച്ചു എന്തറിയാം?
നഷ്ടപ്പെട്ട പുസ്തകങ്ങളും , സ്പേസും , എഴുത്തുമേശയും ഞാൻ അനുഭവിച്ചിരുന്ന പ്രിവില്ലേജുകളാണ് . ആ കൊടുമുടിയുടെ ഉയരത്തിരുന്നാണ് എനിക്ക് ഈ വരികൾ തോന്നിയത്. ഒരു മനുഷ്യനെന്ന നിലയിൽ ഒരിക്കലും എഴുതാൻ പാടില്ലാത്ത വരികൾ'".
അയാൾ പിന്നെയും പിന്നെയും തന്റെ മനസ്സിൽ വന്ന വരികളെ ഓർത്തു പഴിച്ചു പിറുപിറുത്തുകൊണ്ടിരുന്നു .
-- -
നിങ്ങളുടെ ഇറങ്ങി പോകലുകളിൽ... ശൂന്യമാകുന്ന ഇടങ്ങളെപ്പറ്റി ഓർക്കാറുണ്ടോ?
വെയിലുദിക്കാൻ മറന്ന പകലുകളിൽ
ഏകാന്തമായി... ഭ്രാന്തമായി അലഞ്ഞു തിരിയുന്ന നിഴലുകളുണ്ടാകും അവിടെ.
കോരിച്ചൊരിയുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് താഴെ തളർന്നുറങ്ങാൻ അവ ശ്രമിക്കുന്നത് കാണാം.
ഉള്ളിലേക്ക് കയറി ചെല്ലുമ്പോൾ... ഒന്നിച്ചുണ്ടായ ഓർമകളെല്ലാം അങ്ങിങ്ങായി വാരി വലിച്ചിട്ടിട്ടുണ്ടാകും. അതിനിടയിലൂടൊന്നു കണ്ണോടിച്ചാൽ... നിങ്ങൾ ഓർക്കാത്ത പല ഓർമകളും അവരവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാം.
വാ തോരാതെ മിണ്ടിയ ഇടങ്ങളിൽ... ആരെയും ഭയപ്പെടുത്തുന്നൊരു നിശബ്ദത തളം കെട്ടി നിൽക്കുന്നത് നിങ്ങൾക്ക് കേൾക്കാം.
മറ്റാർക്കും കയറാനാകാത്ത വിധം അവർ ആ ഇടങ്ങളെ താഴിട്ടു പൂട്ടിയിട്ടുണ്ടാകും.
ഒടുവിൽ ഒരു പുൽനാമ്പു പോലും കിളിർക്കാത്ത മരുപ്പച്ചയായി അവിടം മാറുമ്പോഴേക്കും...
നിങ്ങൾ ആ പ്രിയപ്പെട്ടവരെ മറന്നിട്ടുണ്ടാകും.
അവരും അവരുടെ ശൂന്യമായ പ്രിയപ്പെട്ട ഇടങ്ങളും ഓർത്ത് അല്ലേലും നിങ്ങൾ എന്തിന് ദുഖിക്കണം...?
©kalivanchikal ♡ -
നിങ്ങൾ എപ്പോഴെങ്കിലും പ്രണയിച്ചിരുന്നുവോ എന്നു ചോദിക്കുമ്പോൾ
നിങ്ങളുടെ കണ്ണുകൾ ഇപ്പോഴും വിടരുന്നുണ്ട് എങ്കിൽ... നിങ്ങളുടെ ഫോണിൽ അയാളുടെ നമ്പർ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എങ്കിൽ... അയാളെ കുറിച്ചു ഓർക്കുമ്പോൾ നല്ല നിമിഷങ്ങൾ മാത്രമാണ് മനസ്സിൽ തെളിയുന്നത് എങ്കിൽ...ഇപ്പോഴും ആദരവോടെ അയാളെ വിളിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ...
നിങ്ങൾ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ വസന്തകാലം അനുഭവിച്ചു കടന്നു വന്നയാളാണ് എന്നു നിസ്സംശയം പറയാം.
# ഒഴുകുന്ന നാർദീൻതൈലം പോലെയാണ് ചിലരുടെ സ്നേഹം...മരിക്കുവോളം അതിന്റെ ഗന്ധം നിങ്ങൾക്ക് ചുറ്റും നിറഞ്ഞു നിൽക്കും.
©kunjachan_ezhuthukal -
bluemoon_as 51w
അച്ഛൻ
വേനലും അച്ഛനും ഒരു പോലെയാണ്.. അടുക്കുന്തോറും പൊള്ളുന്ന ചൂടായിരിക്കും.. പക്ഷേ മറയുമ്പോഴുള്ള അന്ധകാരവും മരവിപ്പും.. അത് നഷ്ടം നഷ്ടം തന്നെയാണ്.
©bluemoon_as -
bluemoon_as 82w
ഓരോ യാത്രയെയും മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷകളാണ്.. പരാജയത്തിന്റെ അസ്തമയത്തിൽ പ്രതീക്ഷകൾ മുങ്ങിത്താഴുമ്പോഴും എന്റെ യാത്രകൾ അവസാനിക്കുന്നില്ല.. കാരണം ഓരോ പുലരിയിലും ഞാൻ കാണുന്നത് ലക്ഷ്യത്തിലേക്കുള്ള കുന്നോളം പ്രതീക്ഷകളാണ്.. യാത്രകളും പുലരികളും ഉള്ളിടത്തോളം എന്റെ പ്രതീക്ഷകൾക്ക് മരണമില്ല..
©bluemoon_as -
bluemoon_as 84w
വാചാലമായ ചോദ്യങ്ങൾക്കു മൗനം കൊണ്ട് മാത്രം ഉത്തരം നൽകാൻ കഴിയുന്ന നിമിഷങ്ങൾ കടന്നു പോകുന്ന ഈ ജീവിതത്തിൽ എല്ലാ വികാരങ്ങൾക്കും ഒരേയൊരു ഭാഷയാണ്.. വേദന.. കാലത്തിനും മായ്ക്കാൻ പറ്റാത്ത മുറിവിന്റെ വേദന..
©bluemoon_as -
bluemoon_as 85w
ഏറ്റവും വാചാലമായ ഭാഷ മൗനമാണ്.. ഇണങ്ങാൻ.. പിണങ്ങാൻ.. പ്രണയിക്കാൻ.. പ്രതിഷേധിക്കാൻ.. ഒടുവിൽ എല്ലാം അവസാനിപ്പിച്ചു വിട പറയാൻ.. മൗനം പോലെയൊരു വാചാലമായ ഭാഷ വേറെയേതുണ്ട്..???
-
bluemoon_as 90w
പ്രണയിക്കുമ്പോൾ ആൽമരം പോലെ പ്രണയിക്കണം. അതിന്റെ ആത്മാവ് തായ് വേര് പോലെ ആഴ്ന്നിറങ്ങണം. വീശിയടിക്കുന്ന കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും വീണുപോകാതെ ആത്മാവ് ശരീരത്തെക്കാൾ ചേർന്നു നിൽക്കണം. ചെറുകാറ്റിൽ പോലും ഇളകിയാടുന്ന ആലിലകൾ പോലെ മനസ്സ് തുറന്നു ചിരിക്കണം. ഇടവപ്പാതിയിൽ കോരിച്ചൊരിയുന്ന ജലകണങ്ങൾ കണക്കെ പരിഭവങ്ങൾ പറഞ്ഞു തീർക്കണം. ആഴ്ന്നിറങ്ങാത്ത തായ് വേരുള്ള ആൽമരം ആത്മാവില്ലാത്ത പ്രണയമാണ്. ആത്മാവില്ലാത്ത പ്രണയം ജീവനുള്ള മരണം പോലെ വേദന തരുന്ന ഓർമകളും.
©bluemoon_as -
bluemoon_as 28w
അത്രമേൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങളൊരു പുസ്തകം വായിക്കുക.. അത് നിങ്ങളോട് സംസാരിക്കുന്നത് കേൾക്കാം.. കുത്തും, കോമയും വരെ സംസാരിക്കും.. വായിക്കുന്നത് അത്രയും പ്രിയപ്പെട്ട ഒരാളുടെ എഴുത്താകുമ്പോൾ.. ഓരോ വായനയും ഓരോ യാത്രയാണ്.. ഓരോ യാത്രയും കുന്നോളം അനുഭവങ്ങൾ.. പ്രണയത്തിന്റെ, വിരഹത്തിന്റെ, സൗഹൃദത്തിന്റെ, കണ്ണീരിന്റെ, പുഞ്ചിരിയുടെ, ചതിയുടെ, വഞ്ചനയുടെ, ഒറ്റപ്പെടലിന്റെ, ഒറ്റപ്പെടുത്തലിന്റെ, വേദനയുടെ, അക്ഷരമണികൾ കൊണ്ട് പോലും വിവരിക്കുവാനാകാത്ത അനുഭവങ്ങൾ.. അനുഭവങ്ങളെല്ലാം ഒരായിരം തിരിച്ചറിവുകൾ.. പുസ്തകങ്ങളിലൂടെ മറ്റാരും കൂട്ടിനില്ലാതെ തനിച്ചു പോകുന്ന യാത്ര.. നമുക്കേറേ പരിചയമുള്ളയിടത്തേക്ക്, നമ്മുടെ പ്രിയപ്പെട്ട പലരെയും തേടിപിടിച്ചു വീണ്ടും കാണാൻ പോകുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്.. അത് പോലെ ഒരു യാത്ര..
©bluemoon_as -
akshay_pangottil 11w
ജീവിതത്തിൽ പലപ്പോഴും
നാവ് നിശബ്ദമാവുന്നിടങ്ങളിൽ
ഹൃദയം ഉറക്കെ
ശബ്ദിക്കുന്നുണ്ടാവും
©akshay_pangottil
